കാഞ്ചൻജുംഗ കാക്കുന്ന സിക്കിമ്മിലെ ബൌദ്ധാശ്രമം

കാഞ്ചൻജുംഗ കാക്കുന്ന സിക്കിമ്മിലെ ബൌദ്ധാശ്രമം

നാഥുലാ മഞ്ഞുസവാരിയും കഴിഞ്ഞ് തിരിച്ച് ഹോട്ടലിൽ എത്തി. ചത്തുപോയെന്ന് തോന്നിയ വിശപ്പിന് ജീവൻ വച്ചു. സമയം തെറ്റിയ ഉച്ചഭക്ഷണം കഴിച്ചു. പിന്നെ സിക്കിം നഗര രാക്കാഴ്ചകൾ കാണാൻ പുറപ്പെട്ടു. ഏറെ വൈകി രാത്രിഭക്ഷണവും കഴിച്ചുറങ്ങി.

രാവിലെ വീണ്ടും സിക്കിം സഞ്ചാരത്തിനിറങ്ങി. ഞാൻ നേരത്തെ പറഞ്ഞല്ലോ, ബൌദ്ധവിശ്വാസങ്ങൾക്ക് പ്രാമുഖ്യമുള്ള കൊച്ചുപ്രദേശമാണ് സിക്കിം. അതുകൊണ്ടുതന്നെ കാഴ്ചകളെന്നുപറയാൻ ബൌദ്ധസ്തൂപങ്ങളും ബൌദ്ധാശ്രമങ്ങളും മാത്രമേ ഇവിടെയുള്ളൂ.

ഇത് അത്തരമൊരു ചെറിയ ബൌദ്ധസ്തൂപമാണ്. ഇതിനേക്കാൾ വലിയ ബൌദ്ധസ്തൂപങ്ങൾ ഞാൻ എന്റെ ലഡാക്ക് യാത്രയിൽ കണ്ടിട്ടുണ്ട്. എന്നാലും കാണുക തന്നെ.watch video

സഞ്ചാരികൾ എത്തിത്തുടങ്ങുന്നതേയുള്ളൂ. പ്രധാനകാഴ്ച ഈ സ്തൂപം തന്നെ. ബൌദ്ധകൊടിമരങ്ങൾ മനോഹരമാണ്. ബഹുവർണ്ണങ്ങളിലുള്ള സിൽക്ക് പാളികൾ പതിപ്പിച്ച ഈ കൊടിമരങ്ങളിൽ പാറിപ്പറക്കുന്നതും ബഹുവർണ്ണ സിൽക്ക് പാളികൾ തന്നെ. ചുവപ്പും തങ്കവർണ്ണവും വെളുപ്പുമാണ് പ്രധാന വർണ്ണങ്ങൾ.

പൊതുവെ പറഞ്ഞാൽ കളർഫുള്ളാണ് ബൌദ്ധസ്തൂപങ്ങളും ആശ്രമങ്ങളും. കടുത്ത ചായക്കൂട്ടുകളാണ് ബൌദ്ധനിർമ്മിതികളുടെ പ്രത്യേകത. തങ്കനിറത്തിന്റെ ആധിക്യവും പ്രാമുഖ്യവും പ്രകടമാണ്.

തങ്കവർണ്ണങ്ങളിലുള്ള ഈ പ്രാർത്ഥനാചക്രങ്ങളിലെ ആലേഖനങ്ങൾക്കും തനിതങ്കവർണ്ണമാണ്. ബൌദ്ധവിശ്വാസികൾ ഈ ചക്രങ്ങളെ തിരിക്കുന്നതും മന്ത്രോച്ഛാരണം നടത്തുന്നതും കാണാം. ഓരോ മന്ത്രവും ഒരിക്കൽ ഉരുവിട്ട് ഈ പ്രാർത്ഥനാചക്രങ്ങൾ കറക്കിയാൽ, ചക്രങ്ങൾ പൂർത്തിയാക്കുന്ന അത്രയും പ്രാവശ്യം ആ മന്ത്രം ഉരുവിട്ടതായി ബുദ്ധവിശ്വാസികൾ കണക്കാക്കും.

എന്നാൽ സഞ്ചാരികൾ ഈ ചക്രം ഏതോ ഒരു കൌതുകത്തിന് ഇങ്ങനെ കറക്കിവിടുകയാണ്. മുതിർന്നവർക്കും കുട്ടികൾക്കും അത് ഒരുപോലെ  കൌതുകകരം തന്നെ. സാധാരണ ഗതിയിൽ ഈ ചക്രങ്ങൾ തിരിക്കുമ്പോൾ ഒരു മണി മുഴങ്ങുക പതിവാണ്. ഇവിടെ പക്ഷേ, ആ മണിയൊച്ച കേട്ടില്ല. എന്തായാവും ഈ പ്രാർത്ഥനാചക്രങ്ങൾ ഇങ്ങനെ കറങ്ങിക്കൊണ്ടേയിരിക്കുന്നു.

അത്തരത്തിൽ ചക്രം കറക്കിത്തളർന്ന ഈ സഞ്ചാരിയും കുട്ടികളും ഇവിടെ വിശ്രമിക്കുകയാണ്. അപ്പോഴും ആ കുട്ടി ആ കൂറ്റൻ ആശ്രമവാതിൽ തള്ളിതുറക്കാൻ ശ്രമിക്കുകയാണ്. ഈ കുട്ടികൾക്ക് എന്ത് ബുദ്ധൻ എന്ത് ആശ്രമം.

ദാ കാണുന്ന ഭക്തയുടെ കൂടെ വന്നതാണെന്ന് തോന്നുന്നു ഈ ശുനകൻ. സിക്കിമ്മിലെ സ്ഥിരം കാഴ്ചയാണ് ഇത്തരം ശുനകന്മാർ. ആ ശുനകകഥ ഞാൻ പിന്നീട് പറയാം.

മിക്കവാറും എല്ലാ ബൌദ്ധസ്ഥലികളും ഹരിതാഭമായിരിക്കും. പൂന്തോട്ടങ്ങളാൽ സമൃദ്ധവുമായിരിക്കും. ഇവിടേയും അങ്ങനെ തന്നെ. ഇവിടുത്തെ പൂക്കൾക്കും കടുത്ത വർണ്ണങ്ങൾ തന്നെ.

ഇവിടെ ഇങ്ങനെ ചില പ്രാർത്ഥനാചാരങ്ങളും ദൃശ്യമാണ്. മിക്കവാറും ബൌദ്ധാശ്രമങ്ങളിലും പണപ്പിരിവ് കാണാം. പ്രാർത്ഥനാനുഗ്രഹങ്ങൾ ക്കൊക്കെ ബുദ്ധസന്യാസികൾ പണം വസൂലാക്കും. ഇവിടെ നടക്കുന്നതും അത്തരമൊരു പ്രാർത്ഥാചാരമാണ്. പണം കൊടുക്കുന്നതനുസരിച്ച് ഈ ദീപങ്ങളെല്ലാം പ്രകാശിക്കുമെന്നാണ് തോന്നുന്നത്. ഇനി വേറെ എന്തെങ്കിലും ആചാരമുണ്ടോ എന്നെനിക്കറിയില്ല. ഓരോരോ ആചാരങ്ങളും പ്രാർത്ഥനാക്രമങ്ങളും. അല്ലാതെന്തുപറയാൻ. എന്തായാലും പണം കൊടുത്തയാൾക്ക് അനുഗ്രഹം കൊടുക്കുന്നത് കാണാം. എന്തായാലും ഈ ദീപ ക്കാഴ്ച നയനമനോഹരമാണ്. തിരിയുന്ന പ്രാർത്ഥനാചക്രങ്ങളെ പോലെതന്നെ.

സ്തൂപം വലംവച്ചുകഴിഞ്ഞാൽ പിന്നെ സഞ്ചാരികൾ ഇവിടങ്ങളിലെ മ്യൂസിയവും കാണും. ഈ മ്യൂസിയത്തിനോട് അനുബന്ധമായിക്കിടക്കുന്ന സ്റ്റാളിൽ നിന്ന് ബൌദ്ധ കൌതുകങ്ങളും സ്മാരകങ്ങളും പ്രസാദങ്ങളും ബൌദ്ധായുർവ്വേദ മരുന്നുകളും വാങ്ങാം.

ബുദ്ധശില്പങ്ങൾക്ക് മുമ്പിൽ, തെളിയിച്ചു വച്ച നെയ്ത്തിരികളും, മയിൽപീലികളും, നേദിച്ചുവച്ച പാനീയങ്ങളും, കടുത്ത വർണ്ണങ്ങളിലുള്ള പൂക്കളും, പലതരത്തിലുള്ള ധൂമ്രസങ്കേതങ്ങളും, ബഹുവർണ്ണ മുത്തുക്കളും, വെളുത്ത ശംഖും, ഭണ്ഡാരങ്ങളും, വജ്രായന ബുദ്ധചരിത ബിംബങ്ങളും, ബൌദ്ധസംഗീതോപകരണങ്ങളും കാണാമിവിടെ.

ഈ ബൌദ്ധസ്തൂപവും കണ്ട് ഞങ്ങളെത്തുന്നത് ഈ ബൌദ്ധാശ്രമത്തിലാണ്. ഇതാണ് ഗാങ്ങ്ടോക്കിലെ എഞ്ചി മൊണ്സ്ട്രി അഥവാ എഞ്ചി ബൌദ്ധാശ്രമം. ബുദ്ധിസത്തിന് മഹായാന, ഹീനായന എന്നൊക്കെ പറയുംപോലെ വജ്രയാന ബുദ്ധിസം എന്നൊരു ശാഖയുമുണ്ട്. 1840-ൽ സ്ഥാപിതമായ ഈ ബൌദ്ധാശ്രമം വജ്രയാന ബുദ്ധിസ്റ്റ് വിശ്വാസികളുടേതാണ്.

പതിവുപോലെ ഈ ഒതുക്കുകൾ കയറിച്ചെല്ലുന്നത് പ്രാർത്ഥനാചക്രങ്ങളുടെ അകമ്പടിയോടെയുള്ള ഒരു ബൌദ്ധസ്തൂപത്തിലേക്കാണ്. കഥയൊന്നുമറിയാതെ സഞ്ചാരികൾ പ്രാർത്ഥനാചക്രങ്ങൾ തിരിക്കാൻ തുടങ്ങി. ഈ കുട്ടിയും കൌതുകത്തോടെ ചക്രമോടിച്ച് ഓടിപ്പോയി.

അതിവിശാലമായി കാണപ്പെടുന്ന ഈ ആശ്രമം ആരംഭകാലത്ത് ഒരു സാധാരണ കുടിലായിരുന്നു. ബുദ്ധിസത്തിലെ താന്ത്രികാചാര്യനായ ലാമ ദ്രുപ്തോബ് കാർപ്പൊയാണ് ഈ ആശ്രമത്തിന്റെ ആശിർവാദകർമ്മം നിർവ്വഹിച്ചത്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ താന്ത്രികാചാരങ്ങളും ഇവിടെ കാണാവുന്നതാണ്. ഇവിടെ നിന്നാൽ സിക്കിമ്മിന്റെ വിദൂരക്കാഴ്ചകൾ ആസ്വദിക്കാം. കാലാവസ്ഥ അനുകൂലമെങ്കിൽ കാഞ്ചൻജുംഗ പർവ്വതനിരകളും കാണാം.

അതിവിശാലമായ ഈ ആശ്രമമുറ്റം നിറയെ കടുത്ത വർണ്ണങ്ങളിലുള്ള പൂക്കളാണ്. ശില്പഭംഗിയുള്ള ഹരിതാഭമായ വൃക്ഷലതാതികളും കാണാം. ഒരു കൂറ്റൻ കൊടിമരത്തിനു ചുറ്റുമാണ് ഈ ബൌദ്ധാശ്രമത്തിലെ ചേതോഹരങ്ങളായ ബൌദ്ധവാസ്തു നിർമ്മിതികൾ. 1909-ലാണ് ഈ പരിഷ്കൃത നിർമ്മിതികൾ ഉണ്ടാവുന്നത്. ചൈനീസ് പഗോഡ നിർമ്മിതി ശീലും നമുക്ക് അവിടവിടെ കാണാം. ഇവിടെ അമ്പതോളം ബുദ്ധസന്യാസികൾ അന്തേവാസികളായിട്ടുണ്ട്. കടുത്തചായക്കൂട്ടുകളിൽ തീർത്ത ഈ കൊടിമരത്തറയും പശ്ചാത്തലത്തിലെ ബൌദ്ധസൌധങ്ങളും അതിമനോഹരമായ കാഴ്ചയാണ്. സഞ്ചാരികൾ ഇവിടെ, സെൽഫിയെടുത്ത് തിമിർക്കുകയാണ്. 1947-ൽ  ഈ ആശ്രമത്തിന് ചില നാശനഷ്ടങ്ങളൊക്കെ സംഭവിച്ചെങ്കിലും 1949-തോടെ അതെല്ലാം പുനർനിർമ്മിക്കപ്പെട്ടു. ഈയടുത്തകാലത്തെ തുടർച്ചയായുണ്ടായ ഭൂചലനങ്ങളിലും ഈ ആശ്രമത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

കടുത്ത വർണ്ണങ്ങളിൽ കുളിച്ചുനിൽക്കുന്ന ഈ ആശ്രമശില്പങ്ങളും, ബഹുവർണ്ണകൊടിതോരണങ്ങളും, മലർവാടികളാൽ അലംകൃതമായ ആശ്രമപരിസരങ്ങളും പ്രകൃതിരമണീയാമാണ്. ഒരു ചെറുകുന്നിൻ മുകളിലാണ് ഈ ആശ്രമം സ്ഥിതിചെയ്യന്നത്. അതുകൊണ്ടുതന്നെ യാണ് ഈ ആശ്രമത്തെ ഏകാന്തതയുടെ ആശ്രമം എന്ന് വിളിച്ചു പോരുന്നത്. എഞ്ചി മൊണാസ്ട്രിയുടെ അർത്ഥാന്തരവും അതുതന്നെയാണ്.

വിശ്വാസപ്രമാണങ്ങളും ഐതീഹ്യങ്ങളും അനുസരിച്ച് കാഞ്ചൻജുംഗ പർവ്വതമാണ് ഈ ആശ്രമത്തിന്റെ കാവലാത്മാവ്. അതുകൊണ്ടുതന്നെ വജ്രയാന ബുദ്ധവിശ്വാസികൾ ഇവിടെ അനുഷ്ഠിച്ചുപോരുന്ന താന്ത്രികാചാരങ്ങൾക്കും മന്ത്രോച്ഛാരണങ്ങൾക്കും അത്തരം വിശ്വാസപ്രമാണങ്ങളോട് കടപ്പാടുണ്ടെന്ന് മനസ്സിലാക്കാം.

ഈ വജ്രയാന കുടുംബം ഇവിടെ നടത്തുന്ന ഈ താന്ത്രികപൂജാവിധികൾ നിരീക്ഷിച്ചാൽ നമുക്ക് അത് ബോദ്ധ്യമാവും. അച്ഛനും അമ്മയും രണ്ട് പെൺമക്കളും അവരുടെ കുട്ടികളും കൂടിയാണ് ഈ താന്ത്രിക പൂജ ഇവിടെ നടത്തുന്നത്.

ഈ ബൌദ്ധ ഹോമകുണ്ഡത്തിലേക്ക് അവർ അർപ്പിക്കുന്നത് വിവിധങ്ങളായ സുഗന്ധപൂരിത പൂജാദ്രവ്യങ്ങളാണ്. അതിൽ പ്രധാനം ഉണക്കപ്പഴങ്ങളും അവയുടെ പൊടികളുമാണ്. അതെല്ലാം അവർ വീട്ടിൽ നിന്ന് കൊണ്ടുവന്നിട്ടുണ്ട്. ആ പൊടികൾ തന്നെയാണ് അവർ ആ ഹോമകുണ്ഡത്തിന്മേൽ ഭസ്മം കണക്കേ ചാർത്തുന്നതും.

പൂജയ്ക്ക് ശേഷം അവർ പ്രകൃതിയിലേക്ക് തിരിഞ്ഞുനിന്ന് ആ ആശ്രമത്തിന്റെ കാവലാത്മാവായ കാഞ്ചൻജുംഗയോട് പ്രാർത്ഥിക്കുന്നു.

ആ പൂജാവിധികളെ കുറിച്ചും ബൌദ്ധവിശ്വസാചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും റിട്ടയേഡ് അദ്ധ്യാപകനായ ഈ കുടംബനാഥൻ സീറ്റിവില്യംസ്കാനിനോട് പങ്കുവച്ചു. നമുക്കതുകൂടി കേൾക്കാം.

ബൌദ്ധാശ്രമപൂജാവിധികൾക്ക് സാക്ഷിയായതിനുശേഷം ഞാൻ വീണ്ടും സിക്കിമിന്റെ കൊച്ചുനഗരത്തിലെ മഹാത്മാവിനെ ഒരു വട്ടം കൂടി വലംവച്ചു. പിന്നെ ഹോട്ടലിലേക്ക്. ഹോട്ടലിലെ അത്താഴവേളയിലാണ് എന്റെ കൂട്ടത്തിലുണ്ടായിരുന്ന വിജയകുമാർ എന്നൊരു സഞ്ചാരിയുടെ വിവാഹവാർഷികത്തിൽ പങ്കുകൊള്ളാനായത്. വിജയകുമാറിന്റെ രണ്ടുവരി ഗൃഹാതുരഗാനവും കേട്ടു. ആ പാട്ടിനെ കാതിൽ സൂക്ഷിച്ച് ആ രാത്രി ഞാനുറങ്ങി.