കാണാം, ഡാർജിലിങ്ങിലെ തങ്കസൂര്യോദയം

കാണാം, ഡാർജിലിങ്ങിലെ തങ്കസൂര്യോദയം

ഞാൻ സിക്കിം കൊച്ചുപ്രവശ്യയോട് വിടപറയുകയാണ്. ഇനി യാത്ര എന്റെ എക്കാലത്തേയും സ്വപ്നഭൂമികയായ ഡാർജിലിങ്ങിലേക്ക്. ഗാങ്ങ്ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്ററാണ് ഡാർജിലിങ്ങിലോക്ക്. നാഷ്ണൽ ഹൈവെ 10-ലൂടെയുള്ള ഈ യാത്രക്ക് ഏതാണ്ട് നാല് മണിക്കൂറേ ഉള്ളൂ എന്നൊക്കെ പറയാം. എന്നാൽ സ്ഥിതി അതല്ല അവിടവിടെ കിട്ടുന്ന ബ്ലോക്കൊക്കെ കഴിഞ്ഞ് ഡാർജിലിങ്ങ് എത്തുമ്പോൾ ഏതാണ്ട് സന്ധ്യയാവും. വീഡിയോ കാണാം

എന്തായാലും നമുക്ക് ഡാർജിലിങ്ങിന്റെ കഥ കേട്ടുകേട്ടു പോവാം. പശ്ചിമ ബംഗാളിലാണ് ഡാർജിലിങ്ങ്. ഉയരം ഏകദേശം 6700 അടി. ഹിമാലയത്തിന്റെ കിഴക്കൻ താഴ്വാരങ്ങളിലൂടെ സഞ്ചരിച്ചാൽ ഡാർജിലിങ്ങ് എത്താം. പ്രകൃതിരമണീയമാണ് യാത്ര എന്നൊക്കെ പറയുമെങ്കിലും നാമിപ്പോൾ കടന്നുപോകുന്ന പ്രകൃതിക്ക് അത്രക്കും രമണീയത അവകാശപ്പെടാമോ എന്ന് സംശയമാണ്. എന്നാലും മനോഹരമെന്നൊക്കെ പറയാം.

തീസ്റ്റ നദിയാണ് ഇവിടുത്തെ പ്രധാനപ്പെട്ട നദി. ആ നദി കണ്ടുതുടങ്ങി. നാമിപ്പോൾ വാഹനം നിർത്തിയിരിക്കുന്ന, ഈ മേൽപാലത്തിന് വലതുവശം കൂടി തീസ്റ്റ നദി ഒഴുകുന്നുണ്ട്. കാര്യമായി വെള്ളമുണ്ടെന്ന് തോന്നുന്നില്ല.

ഇപ്പോളിവിടെ ഏതാണ്ട് വലിയൊരു ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നുവെന്നാണ് എന്റെ ഡ്രൈവർ ഹമീശ് പറയുന്നത്. ഒരുപാട് വാഹനങ്ങൾ ഇവിടെ ഈ ഗതാഗത കുരുക്കിൽ പെട്ടിരിക്കുകയാണ്. ഗാങ്ങ്ടോക്കിലെ തണുപ്പിനെ തടയാൻ ഞാൻ ധരിച്ച സ്വെറ്ററുകൾ ഒന്നൊന്നായി ഊരാൻ തുടങ്ങി. കാരണം ഇവിടെ നല്ല ചൂടുണ്ട്.

ഗതാതഗ തടസ്സം തീർന്നെന്ന് തോന്നുന്നു. വാഹനങ്ങൾ ഇഴയാൻ തുടങ്ങി. നമുക്ക് ഡാർജിലിങ്ങ് കഥ തുടരാം.

ഡാർജിലിങ്ങിന്റെ കിഴക്ക് നേപ്പാളും ബൂട്ടാനുമാണ്. തെക്കോട്ട് പോയാൽ ബംഗ്ലാദേശാണ്. വടക്കാണ് സിക്കിമ്മും ടിബറ്റും. വടക്ക് തല ഉയർത്തിനിൽക്കുന്ന കാഞ്ചൻജുംഗ പർവ്വതനിരകൾ കാണാവുന്ന തരത്തിൽ തെക്കുകിഴക്കായാണ് ഡാർജിലിങ്ങിന്റെ കിടപ്പ്. അതുതന്നെയാണ് ഡാർജിലിങ്ങിന്റെ പ്രധാന ആകർഷണവും.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു സിക്കിമ്മും ഡാർജിലിങ്ങും. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസഭൂമിയായിരുന്നു, ഡാർജിലിങ്ങ്. അന്ന് ഇവിടമെല്ലാം നിബിഡ വനമായിരുന്നു. നേപ്പാളികളാണ് ആ വനമൊക്കെ വെട്ടിത്തെളിയിച്ച് ഇവിടെ തേയിലത്തോട്ടങ്ങൾ നിർമ്മിച്ചത്. തോയിലകൃഷിക്ക് അനുയോജ്യമായ മണ്ണും താഴ്വാരവുമായിരുന്നു ഡാർജിലിങ്ങിന്റേത്. നേപ്പാളികളായിരുന്നു തോട്ടം തൊഴിലാളികൾ. ബ്രിട്ടീഷുകാരായിരുന്നു ഇവിടങ്ങളിലെ തേയില ത്തോട്ടം ഉടമകൾ. അതുകൊണ്ടുതന്നെ ബ്രട്ടീഷ് സംസ്കാരവും ബ്രിട്ടീഷ് വാസ്തുനിർമ്മിതിതികളും കാണാം ഡാർജിലിങ്ങിൽ.

പിന്നീട് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ബ്രിട്ടീഷുകാരായ തോട്ടം ഉടമകൾ സ്ഥലം വിട്ടു. കാശുകാരായ ഭാരതീയർ അതൊക്കെ സ്വന്തമാക്കി. ആ ബ്രിട്ടീഷ് സംസ്കാരവും ശീലും സ്വഭാവവും ഇന്നും നിലനിർത്തി പോരുന്നു.

ഏതാണ്ട് വനപ്രദേശമാണ് ഡാർജിലിങ്ങിലേക്കുള്ള ഈ വഴിയോരങ്ങൾ. തേക്കുമരമാണോ എന്ന് തോന്നിപ്പിക്കുന്ന ചില മരങ്ങളാണ് റോഡിന്റെ ഇരുവശത്തും കാണപ്പെടുന്നത്. ഇപ്പോൾ വാഹനങ്ങളുടെ വലിയ തിരക്കില്ല.

തേയിലതോട്ടങ്ങൾ കണ്ടുതുടങ്ങി. കേരളത്തിലെ മൂന്നാറിലൊക്കെ കാണുന്ന തരത്തിലുള്ള തേയിലത്തോട്ടങ്ങളല്ല ഇവിടുത്തേത്. അത്രക്കും ഇടതിങ്ങിയ തരത്തിലോ ചാരുതയിലോ അല്ല ഇവിടുത്തെ തേയിലത്തോട്ടങ്ങൾ. ഇവിടെയൊന്നും അധികം ജനവാസമില്ലെന്ന് തോന്നുന്നു. ഇവിടെ ഒരു ചായപീടിക കണ്ടു. ഹമീശ് കാർ നിർത്തി. ഞങ്ങൾ ഡാർജിലിങ്ങ് ചായ കുടിച്ചു.

ഡാർജിലിങ്ങ് അടുത്തുതുടങ്ങിയെന്ന് തോന്നുന്നു. പതുക്കെപ്പതുക്കെ തണുപ്പ് പടരാൻ തുടങ്ങി. പച്ചച്ച കാടുകളും പച്ചക്കരിങ്കാടുകളും പ്രത്യക്ഷമാവാൻ തുടങ്ങി. ചില ഹോംസ്റ്റേകളാണെന്ന് തോന്നുന്നു, വഴിയോരങ്ങളിൽ കാണാൻ തുടങ്ങി.

സമയം ഏതാണ്ട് സന്ധ്യയായി. ഞങ്ങൾ ഡാർജിലിങ്ങിലെ ഹോട്ടലിൽ എത്തി. ഏതാണ്ട് ബ്രിട്ടീഷ് നിർമ്മിതിയാണ് ഈ ഹോട്ടലിനുമുള്ളത്. 6000 അടി ഉയരത്തിലാണ് ഈ ഹോട്ടൽ. അനുട്രി എന്നാണ് ഈ ഹോട്ടലിന്റെ പേരു്. റിസപ്ക്ഷനിലെ ചിരിക്കുന്ന കുട്ടിയോട് ഈ ഹോട്ടലിന്റെ പേരിന്റെ അർത്ഥം ഞാൻ ചോദിച്ചു. അല്പമൊരു ലജ്ജയോടെ അവൾ അറിയില്ലെന്ന് പറഞ്ഞു. എനിക്കതറിയണം എന്ന് ഞാൻ വാശിപിടിച്ചപ്പോൾ അവൾ ആരോടൊക്കെയോ ഫോൺ ചെയ്തെങ്കിലും ഫലമുണ്ടായില്ല.

ഹോട്ടലിലെ അത്താഴം കഴിച്ച് ഞാൻ വന്നപ്പോൾ അവൾ അത് പഠിച്ചുവച്ചിരുന്നു. രണ്ട് അർത്ഥാന്തരമുണ്ടായിരുന്നു ആ ഹോട്ടലിന്റെ പേരിന്. ഒന്ന്, ആ ഹോട്ടലുടമയുടെ രണ്ട് മക്കളുടെ പേരുകളിൽ നിന്നാണത്രെ ആ പേരുണ്ടായത്. രണ്ട്, അനുട്രി എന്നാൽ അമ്മായിയമ്മയൊക്കെ ആദ്യമായി വിട്ടിലെത്തുന്ന മരുമകനെ സൽക്കരിക്കുന്ന ബംഗാളിലെ രീതിയെന്നും അർത്ഥമുണ്ടത്രെ. എന്തായാലും രണ്ടാമത്തേതായിരിക്കണം, ആ ഹോട്ടലിന് ചേരുക.

ഇത് ഒരു നല്ല ഹോട്ടലാണ്. ഇവിടെ നിന്നാൽ നമുക്ക് മുഴുവൻ ഡാർജിലിങ്ങും കാണാം. കാലാവസ്ഥ അനുകൂലമെങ്കിൽ നമുക്ക് കാഞ്ചൻജുംഗ പർവ്വതനിരകളും കാണാം. ഞാൻ മുറിയിൽ വന്നതും അവർ എനിക്ക് ഡാർജിലിങ്ങ് ചായ വിളമ്പി. സുധീപ് എന്നാണ് എനിക്ക് ചായ വിളമ്പിയവന്റെ പേരു്. അവനൊരു വ്ളോഗ്ഗറാണത്രെ. ഞാൻ അത്തരത്തിലൊരുവനാണെന്ന് അവൻ മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടായിരിക്കണം അവനെന്നോട് വല്ലാത്തൊരു സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു.

അനുട്രിയിലെ തണുത്ത ഡാർജിലിങ്ങ് മെത്തയിൽ ആ രാത്രി നേരത്തെ ഉറങ്ങി. കാരണം. പിറ്റേന്ന് അതിരാവിലെ ഉണരണമായിരുന്നു, ഡാർജിലിങ്ങ് സൂര്യോദയം കാണാൻ. ഇവിടുത്തെ സൂര്യോദയങ്ങൾക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. തെളിഞ്ഞ മാനമെങ്കിൽ നമുക്ക് സൂര്യന്റെ സ്വർണ്ണപ്പതക്കം ചാർത്തിയ കാഞ്ചൻജുംഗ പർവ്വതനിരകൾ കാണാം.

ഏതാണ്ട് പുലർച്ചേ മൂന്ന് മണിയോടെ ഞാൻ ടൈഗർഹിൽ വ്യൂ പോയിന്റിലേക്ക് വാഹനമോടിച്ചു. നല്ല ഇരുട്ടായിരുന്നു. കാറിന്റെ ഹെഡ്ലൈറ്റും കൺസോളും മാത്രം വെളിച്ചം വീഴ്ത്തി. ഞാൻ എത്തുമ്പോഴേക്കും ആ കുന്ന് നിറയെ സഞ്ചാരികളായിരുന്നു. മോബൈൽ ക്യാമറ മുതൽ ഉന്നത ശ്രേണികളിലുള്ള ക്യാമറകൾ കൊണ്ട് ആ കുന്ന് മിന്നിയും കെട്ടും കിടന്നു. വെളിച്ചമില്ലാത്ത ആ കുന്നിൽ ക്യാമറകൾ വീർപ്പുമുട്ടിക്കിടന്നു. സൂര്യോദയം കാണാൻ ഉറക്കമൊഴിച്ച് അവിടെയെത്തിയ സഞ്ചാരികളോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹം തോന്നി.

അവിടെ ആ പുലർവേളയിലും എല്ലീഡി വിളക്കുകളുടേയും, വില്പനക്കാരുടെ ഹെഡ്ലൈറ്റുകളുടേയും പ്രകാശത്തിൽ കമ്പളികുപ്പായവും തൊപ്പിയും ഷാളും വിൽക്കുന്നവരുടെ തിക്കും തിരക്കുമുണ്ടായിരുന്നു. ഇടയക്കിടെ ഡാർജിലിങ്ങ് ചുടുചായ  വിളമ്പുന്നവരുടെ മൃദുസ്വരവും കേൾക്കാമായിരുന്നു. ആരുടേയും ഉടലും മുഖവും ദൃശ്യമായിരുന്നില്ല. എല്ലാം പ്രഭാതനീലിമയിൽ ഇരുണ്ടുകിടന്നു. ആ കുന്നിന്റെ താഴെ സഞ്ചാരികൾ വന്നിറങ്ങിയ വാഹനങ്ങൾ പ്രഭാതനീലിമയിൽ നീലച്ചുകിടന്നു.

പ്രഭാതം പതുക്കെപ്പതുക്കെ പുലർന്നു. സഞ്ചാരികളുടെ മുഖങ്ങളിൽ ഉറക്കവും നിരാശയും വീണുകിടന്നു. എന്നിട്ടും അവർ കണ്ണിമവെട്ടാതെ സൂര്യനെ കാത്തുകഴിഞ്ഞു. കിഴക്കിന്റെ ചക്രവാളങ്ങൾ നരച്ചുതന്നെ കിടന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും സൂര്യനെ മഞ്ഞുപാളികൾ ഒളിപ്പിച്ചുവച്ചു. അപ്പോഴേക്കും നേരം നന്നായി വെളുത്തു. അപ്പോൾ മാത്രമാണ് മഞ്ഞുമേഘങ്ങൾ സൂര്യന് പരോൾ അനുവദിച്ചത്. സഞ്ചാരികൾ ആഹ്ളാദത്തോടെ,, ആരവത്തോടെ സൂര്യഭഗവാനെ വരവേറ്റു. ഒളിഞ്ഞും തെളിഞ്ഞും നിന്ന സൂര്യനെ സഞ്ചാരികൾ ക്യാമറകളിൽ സൂക്ഷിച്ചു. സൂര്യപശ്ചാത്തലങ്ങളിൽ റീലുകളും സ്റ്റോറികളും വ്ളോഗ്ഗുകളും അവിടം ഇരമ്പി. ഡാർജിലിങ്ങ് സൂര്യോദയത്തിന് അവസാനമായി. ഡാർജിലിങ്ങിലെ സൂര്യന് പകലായി.

പല സഞ്ചാരികൾക്കും സൂര്യനെ മതിയായില്ല. ചില സഞ്ചാരികൾ മഞ്ഞിനെ ശപിച്ചു. അപ്പോഴും കുറേ സഞ്ചാരികൾ സൂര്യനെ നെഞ്ചേറ്റി കുന്നിറങ്ങി. താഴെ സഞ്ചാരികളുടെ വാഹനങ്ങൾ ഇഴയാൻ തുടങ്ങി. സൂര്യനെ മതിയാവാത്ത സഞ്ചാരികൾ അപ്പോഴും കുന്നിറങ്ങാൻ മടിച്ചുനിന്നു. പല സഞ്ചാരികളും ഒപ്പിയെടുത്ത സൂര്യനെ ക്യാമറകളിൽ ആസ്വദിച്ചും വിലപിച്ചും കഴിഞ്ഞു, ഞാനും.