ചാണക്യസൂത്രമുണ്ടോ മുഴുവൻ കശ്മീരും ഇന്ത്യയുടേതാക്കാം

ചാണക്യസൂത്രമുണ്ടോ മുഴുവൻ കശ്മീരും ഇന്ത്യയുടേതാക്കാം

പെഹൽഗാം കൂട്ടകൊലക്ക് പ്രതികാര പരിഹാരമായി. ഇന്തോ-പാക്ക് യുദ്ധം തുടങ്ങി. കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ ഈ പരിഹാരം നഷ്ടപ്പെട്ട അച്ഛനെ തിരിച്ചുതരുന്നില്ല. എന്നിരുന്നാലും ഇന്ത്യൻ പട്ടാളത്തിന്റെ നിരീക്ഷണം കൃത്യമായിരുന്നു. സിന്ദൂരമണിഞ്ഞ ഓപ്പറേഷനും കൃത്യമായിരുന്നു.  ദാ ഇപ്പോൾ യുദ്ധത്തിന് തുടക്കമായി. ഇന്ത്യൻ പട്ടാളത്തിന് സല്യൂട്ട്. വീഡിയോ കാണാം

1947-മുതലേ കശ്മീർ അശാന്തമാണ്. ഇന്നും നാളേയും ഭാവികാലങ്ങളിലും അതങ്ങനെതന്നെ തുടരാനാണ് സാധ്യത. ഇതിന്നിടെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ, നാലോ അഞ്ചോ തവണ ഇവിടങ്ങളിൽ യുദ്ധാന്തരീക്ഷം ഉണ്ടായിട്ടുണ്ട്. ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ഇടപെട്ട് യുദ്ധാന്തരീക്ഷത്തെ കാലാകാലങ്ങളിൽ തൽക്കാലത്തേക്ക്  മാറ്റിനിർത്തിയിട്ടുമുണ്ട്. എന്നാൽ, അതെല്ലാം മറികടന്ന് യുദ്ധാന്തരീക്ഷം പ്രത്യക്ഷമാവുകയും ഇരുകരയിലേയും പാവപ്പെട്ട മനുഷ്യരും പട്ടാളക്കാരും, കശ്മീർ താഴ്വാരങ്ങളിലും അതിർത്തികളിലുമായി ഹോമിക്കപ്പെട്ടിട്ടുണ്ട്. എല്ലാം മായ്ച്ചെഴുതുന്ന ഇരുകരകളിലേയും രാഷ്ട്രീയം, പാവം മനുഷ്യരുടേയും പട്ടാളക്കാരുടേയും ഹോമാഗ്നിയിൽ നിന്ന് അന്തർദേശീയ-രാഷ്ട്രീയ നേട്ടങ്ങൾ കൊയ്തെടുത്തിട്ടുണ്ട്. അതൊക്കെ കാലാകാലങ്ങളിൽ ചർച്ച ചെയ്തിട്ടുമുണ്ട്.

എന്നാൽ ഇതൊന്നും തന്നെ, കശ്മീർ പ്രശ്നത്തിന് പരിഹാരമാവുന്നില്ല. കശ്മീർ ഇന്ന് രണ്ടാണ്. പാക്ക് അധീന കശ്മീരും ഇന്ത്യ അധീന കശ്മീരും. രണ്ട് കശ്മീരും സ്വതന്ത്രരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവർ സത്യത്തിലും സ്വതന്ത്രരല്ല, അതേസമയം പരിഭ്രാന്തരുമാണ്. ഈ ദുരവസ്ഥ ലോകരാഷ്ട്രങ്ങൾക്കും ഇരു രാജ്യങ്ങൾക്കും അറിവുള്ള സത്യമാണ്, യാഥാർത്ഥ്യവുമാണ്.

മതം തന്നെയാണ് കശ്മീർ പ്രശ്നം. മതങ്ങൾ പ്രശ്നബാധിതമാവുമ്പോൾ മതഭീകരവാദികളും മതഭീകരവാദവും ഉടലെടുക്കുക സ്വാഭാവികമാണ്. അതേ മതം ചോദിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് മതഭീകരവാദികൾ പെഹൽഗാമിൽ കൂട്ടക്കൊല നടത്തിയത്.

കശ്മീരിൽ കടുത്ത ഇസ്ലാം വിശ്വാസികളുണ്ട്. അവരിൽ ഒരു നിശ്ശബ്ദ ന്യൂനപക്ഷമോ ഭൂരിപക്ഷമോ പാക്കിസ്ഥാനോട് കടപ്പെട്ട് ജീവിക്കുന്നവരാണ്. അതുപോലെതന്നെ ഇന്ത്യയോട് കടപ്പെട്ട് ജീവിക്കുന്ന മറ്റൊരു നിശബ്ദ ഇസ്ലാം ന്യനപക്ഷമോ ഭൂരിപക്ഷമോ ഈ താഴ്വരയിൽ ഉണ്ടെന്നതും വാസ്തവമാണ്. ഈ രണ്ടുകൂട്ടരും അസ്വസ്ഥരാണ്. മത-രാഷ്ട്രീയ-ദേശീയ സ്വത്തപ്രതിസന്ധി അനുഭവിക്കുന്നവരാണിവർ. അതുകൊണ്ടുതന്നെ ഇക്കൂട്ടരെ ഈ രണ്ടുരാജ്യങ്ങൾക്കും വൈകാരികമായി സ്വന്തമാക്കുക അസാധ്യമാണ്. ഈ സ്വത്തപ്രതിസന്ധി തന്നയാണ് കശ്മീർ പ്രശ്നവും.

കശ്മീർ പോലെ വലിയ ടൂറിസം സാധ്യതകളുള്ള ഒരു വൈകാരിക ഭൂമികയെ ഇരുകരകളിലേയും സർക്കാരുകൾക്ക്, സ്വന്തമാക്കുവാനുള്ള മോഹമോ വ്യാമോഹമോ ഉണ്ടാവുന്നതും സ്വാഭാവികമാണ്. അതുകൊണ്ട് അവിടെയുള്ള ഇരുകരകളോടും വൈകാരിക കൂറുള്ള ഇസ്ലാം ന്യൂനപക്ഷത്തേയോ ഭൂരിപക്ഷത്തേയോ മതപരമായിതന്നെ ധ്രുവീകരിച്ചെടുക്കുന്നതിൽ അവിടങ്ങളിലെ ഭരണകൂടങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഈ ധ്രുവീകരണ ശ്രമമാണ് കശ്മീരിനെ എക്കാലത്തും, അശാന്തമാക്കുന്നതും, അസ്വസ്ഥമാക്കുന്നതും.

ഈ അശാന്തതയും അസ്വസ്ഥതയും ഇല്ലാതാക്കാനും, താഴ്വരകളിൽ സമാധാനം സ്ഥാപിക്കുവാനുമായി ഒരേയൊരു വഴിയെ ഇനി ബാക്കിയായി ഉള്ളൂ. ഈ ഭരണകൂടങ്ങളിൽ ഒന്ന്, ഈ വൈകാരിക കശ്മീരിനെ സ്വന്തമാക്കണം. ലോകരാഷ്ട്രങ്ങൾക്കോ ഐക്യരാഷ്ട്ര സഭക്കോ ഈ വിഷയത്തിൽ ഒന്നും സാധ്യമല്ലെന്ന് കാലം തെളിയിച്ചുകഴിഞ്ഞു.

യുദ്ധത്തെ പ്രോത്സാഹിപ്പിക്കുക വയ്യെങ്കിലും, ഇനി അവശേഷിക്കുന്ന പരിഹാരം യുദ്ധം തന്നെയാണ്, ഇത്തരത്തിലുള്ള സർജിക്കൽ സ്ട്രൈക്കുകളല്ല. ഞാനിത് പറയുമ്പോൾ യുദ്ധം ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഒരു സമ്പൂർണ്ണ കശ്മീരിനായുള്ള യുദ്ധം ആരംഭിച്ചുവെന്നും പറയാം. ആ യുദ്ധത്തിൽ ഇന്ത്യയോ പാക്കിസ്ഥാനോ ജയിക്കണം. ഇന്നത്തെ ലോകരാഷ്ട്ര ശാക്തിക ബാലൻസിങ്ങ് പഠിക്കുമ്പോൾ മനസ്സിലാവുന്നത്, ഈ രണ്ട് രാജ്യങ്ങൾക്കും പരസ്പരം യുദ്ധം ചെയ്ത് ജയിക്കുക അസാധ്യമാണ്. എങ്കിലും യുദ്ധാനന്തരകാലത്ത് അത്ഭുതങ്ങൾ സംഭവിക്കാം. ഇന്ത്യ ജയിക്കാനാണ് കൂടുതലും സാധ്യത.

അതേസമയം, സാക്ഷാൽ ചാണക്യസൂത്രം പഠിച്ച് ഇന്ത്യ യുദ്ധം ചെയ്താൽ, കശ്മീർ ഇന്ത്യക്ക് സമ്പൂർണ്ണമായും സ്വന്തമാവും. അതിന് ശത്രുരാജ്യത്തിന്റെ അയൽരാജ്യങ്ങളെ ഇന്ത്യ ചേർത്തുനിർത്തേണ്ട തുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ, അത്തരം അയൽരാജ്യങ്ങളെ ഒപ്പം ചേർത്തു നിർത്താൻ ഇന്ത്യക്ക് സാധ്യമല്ല. അതുകൊണ്ട് ഇന്ത്യയുടെ സായുധശക്തിയെ തന്നെ സജ്ജമാക്കേണ്ടതുണ്ട്. ഇതും ചാണക്യതന്ത്രം പറയുന്നുണ്ട്. എന്തായാലും ഇതൊക്കെ സാധ്യമാവുമ്പോൾ മാത്രമേ, കശ്മീർ താഴ്വരയിൽ ശാന്തിയും സമാധാനവും സ്വാതന്ത്ര്യവും കൈവരികയുള്ളൂ. അന്ന് മാത്രമേ ഇന്ത്യയിലും പാക്കിസ്ഥാനിലും ശാന്തിയും സമാധാനവും സ്വസ്ഥതയും കൈവരികയുള്ളൂ. ഇരുരാജ്യങ്ങളിലേയും സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായാതെ കിടക്കുകയുള്ളൂ.